ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തിയ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യറിൽനിന്ന് അകലം പാലിച്ചു ദേശീയ നേതൃത്വം.
തിരുവനന്തപുരത്ത് കേരള പ്ലാനിംഗ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ സിപിഎമ്മിനെയും പിണറായി വിജയനെയും പ്രകീർത്തിക്കുന്ന പരാമർശങ്ങൾ നടത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകൾ പാർട്ടിയുടെ ഔദ്യോഗിക ഭാഷ്യമല്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ എന്ന പരിപാടിയിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്നു പറഞ്ഞ മണിശങ്കർ അയ്യർ സിപിഎമ്മിന്റെ ഭരണനേട്ടങ്ങളെ പുകഴ്ത്തുന്ന പ്രസ്താവനകളും നടത്തിയിരുന്നു.
ഇതിനുപിന്നാലെ എഐസിസിയുടെ മാധ്യമവിഭാഗം തലവനും പ്രവർത്തകസമിതി അംഗവുമായ പവൻ ഖേര മണിശങ്കർ അയ്യർക്കു കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളും എഴുത്തുകളും സ്വന്തം നിലയിലാണെന്നും എക്സിൽ കുറിപ്പെഴുതിയിരുന്നു.
ഈ സംഭവവികാസങ്ങൾക്കുശേഷം കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ വിമർശനവും കേരള സർക്കാരിന് പ്രശംസയുമായി മണിശങ്കർ അയ്യർ വീണ്ടും രംഗത്തുവന്നു.
ശശി തരൂർ, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേ രൂക്ഷമായ ഭാഷയിലാണ് മണിശങ്കർ അയ്യർ വിമർശനമുന്നയിച്ചിട്ടുള്ളത്. മണിശങ്കർ അയ്യറുടെ പ്രസ്താവനകളെ കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും തള്ളിയിട്ടുണ്ട്.